
യു പ്രതിഭയുടെ മകനുൾപ്പെട്ട കഞ്ചാവ് കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിൻ്റെ റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്ക് സമർപ്പിച്ചിരുന്നു. കേസിലെ പ്രധാന സാക്ഷികൾ മൊഴി മാറ്റിയതോടെയാണ് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ഇത്തരമൊരു റിപ്പോർട്ട് സമർപ്പിച്ചത്. കഞ്ചാവ് ഉപയോഗം കണ്ടില്ല എന്നാണ് കേസിലെ പ്രധാന സാക്ഷികളായ തകഴി സ്വദേശികളായ അജിത്തും കുഞ്ഞുമോനും അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർക്ക് മൊഴി നൽകിയത്.
യു പ്രതിഭ എംഎൽഎയുടെ മകൻ കനിവും കൂട്ടുകാരും ഉൾപ്പെടെയുള്ളവരിൽ നിന്നും എക്സൈസ് സംഘം കഞ്ചാവ് പിടിച്ചെടുക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ആളുകൾ എന്ന നിലക്കാണ് ഇവരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രതികൾ കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടുവെന്നും ഇവർ മൊഴി നൽകിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ച് എന്താണെന്നറിയാതെ അവർ പറഞ്ഞ ഭാഗത്ത് ഒപ്പിട്ടു നൽകുകയായിരുന്നുവെന്നാണ് നിലവിൽ സാക്ഷികളായ ഇവർ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ മൊഴിയായി പറഞ്ഞിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് ഉപയോഗത്തിന് തെളിവില്ല എന്ന റിപ്പോർട്ട് എത്തിയിരിക്കുന്നത്.











